Monday 15 April 2013

പ്രതിമകള്‍





















ഞാന്‍ സ്ത്രീ ...
കണ്ണുക്കെട്ടിയ പ്രതിമ...
നീതിയുടെ ദേവത...
ഒരു കയ്യിലെ ത്രാസ്സില്‍ അധികാരവും പണവും ചാഞ്ചാടുന്നു
സ്ത്രീകള്‍ കരയുന്നത് മാത്രമേ കൂടുതലായും കേട്ടിട്ടുള്ളൂ

സോണി സോറിയെ യോനിയില്‍ കല്ലുകള്‍ അടിച്ചുകയറ്റിയതിന്‍റെ
ബലാല്‍സംഗം ചെയ്തതിന്‍റെ കറന്റടിച്ചതിന്‍റെ നീറ്റല്‍ കേട്ടു
കേള്‍ക്കാനേ കഴിയൂ... കാണാന്‍ കഴിയില്ല...
കാഴ്ച്ച പുരുഷന്‍റെ അധികാര കരങ്ങളാല്‍ കെട്ടപ്പെട്ടിരിക്കുന്നു
സത്യം പറഞ്ഞ പത്രപ്രവര്‍ത്തകയെ
അഴികള്‍ക്കുള്ളില്‍ ആക്കിയവരുടെ ആരവം കേട്ടൂ
വംഗനാട്ടില്‍നിന്നെത്തിയ പിഞ്ചുബാലികയെ
കൊത്തിവലിച്ച കഴുകന്മാരുടെ ചിറകടികള്‍കേട്ടൂ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടിച്ചുവലിച്ച
ജനപ്രധിനിതികളുടെ ഹുംങ്കാരം കേട്ടൂ
പ്രതിമക്കു മിണ്ടാന്‍അധികാരം ഇല്ലല്ലോ

ക്രൂരമായി സ്ത്രീകളെ പീഡിപ്പിച്ചുക്കൊല്ലുന്നവരെ
തൂക്കിലേറ്റുമെന്നുറിഞ്ഞപ്പോള്‍ സന്തോഷം തോന്നി
എന്നാല്‍ തൂക്കുകയര്‍ വിധിക്കപ്പെട്ടത് 'ഗോവിന്ദചാമി'മാര്‍ക്ക് മാത്രം.
തൂക്കുകയറിനെ ജനം വരവേല്‍ക്കാന്‍വേണ്ടിയാണ്
'സ്ത്രീപീഡനം' വലിച്ചിഴക്കപ്പെട്ടതെന്നു തിരിച്ചറിയാന്‍ വൈകി
ഒന്‍പതാം ക്ലാസ്സുകാരിയെ നാല്‍പ്പതോളം
അധികാരകേന്ദ്രങ്ങള്‍കെട്ടിയിട്ട് ഭോഗിച്ചതിനെക്കുറിച്ച്
വിധി പറഞ്ഞ ന്യായാധിപന്‍: "അവള്‍പണം വാങ്ങി ശരീരം വില്ല്ക്കുന്നവള്‍"

ഞാന്‍ പ്രതിമ
പുരുഷന്‍റെ കരങ്ങളാല്‍ കാഴ്ച്ച മൂടിക്കെട്ടപ്പെട്ടവള്‍
പുരുഷന്‍റെ കാഴ്ചകള്‍ എന്‍റെതെന്നു കരുതുന്നവള്‍
പുരുഷാധികാരത്തിന്‍റെ ത്രാസ്സ് കയ്യിലേന്തിയ പ്രതിമ

...................................
*ആമി രൂപ്‌ ഷൈന * © Ami Roop Shyna


Tuesday 2 April 2013

രാത്രികളേ സ്വസ്വാഗതം

















ഇപ്പോഴൊക്കെ സ്നേഹിക്കുന്നത് രാത്രികളെയാണ്
നിലാപ്രഭയില്‍ മുങ്ങിനില്ക്കുന്ന ചന്ദ്രനെ കാണുന്നത് കൊണ്ടല്ല
വെട്ടിത്തിളങ്ങുന്ന മിന്നാമിനുങ്ങുകളെയും
നക്ഷത്രങ്ങളെയും കാണുന്നത് കൊണ്ടുമല്ല
ഒന്നുറങ്ങാനാണ്...
ഒന്നുമറിയാതെ ഒന്നുറങ്ങാന്‍...

പകൽ കാഴ്ചകൾ

അറത്തു മാറ്റപെട്ട കളിപ്പാട്ടമെടുക്കേണ്ട കുഞ്ഞുവിരലുകള്‍
ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ മരിക്കുന്ന
പിഞ്ചോമനകളുടെ ചുടലകള്‍
ശൂലങ്ങളിൽ തറച്ച ഭ്രൂണങ്ങൾ
നിരപരാധികളെ തുറുങ്കിൽ അടക്കുന്ന നിയമങ്ങള്‍
നിരത്തിലൂടെ ഒഴുകുന്ന ജലം വറ്റിയ ശരീരങ്ങള്‍
മണിമാളികകള്‍ പണിയുന്നതിൽ തിരക്കിലെര്പ്പെട്ടവർ
ഭാര്യമാര്ക്ക്ട വേണ്ടി ഹെലികോപ്റ്ററുകള്‍ വാങ്ങുന്നവർ
നികുതി പണം കൊള്ളയടിക്കുന്നവർ
കറുത്ത തോലിയുടെയും തലയില്‍ അണിഞ്ഞ തൊപ്പിയുടെയും പേരിൽ
തീവ്രവാദികള്‍ ആക്കപെട്ടവർ
ഇതെല്ലാം കാണാന്‍ വയ്യ
കാണുന്തോറും ശബ്ദം ഉയരുകയാണ്
ശരീരം ചലിക്കുകയാണ്
ഒന്ന്‍ മിണ്ടിയാല്‍,
ഇതിന്റെയെല്ലാം ഒന്ന്‍ നോക്കിയാല്‍
അപ്പോള്‍ അവര്‍ പറയും
തീവ്രവാദിയാണെന്ന്, രാജദ്രോഹിയാണെന്ന്
നിയമങ്ങള്‍ വിഴുങ്ങാന്‍ വരും
അവര്‍ ആജീവനാന്തം തുറുങ്കില്‍ അടക്കും
അല്ലെങ്കില്‍ വെടിവെച്ചുക്കൊല്ലും
അപ്പോള്‍ ''ജനം ''പറയും
“ഒരു രാജദ്രോഹി മരിച്ചെന്നു”

രാത്രികളേ സ്വസ്വാഗതം...